സ്വയം ബലിയായ് തീർന്ന ശ്രേഷ്ഠ പുരോഹിതന്‍
റവ: ഫാ. ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട്, ഒരോർമ്മകുറിപ്പ്.
25 - 05 - 2020, ഡീക്കൻ ഏലിയാസ് വര്‍ഗീസ്, സ്കോട്ലൻഡ്.
പിച്ച വയ്ക്കാൻ തുടങ്ങിയ മകൻറെ കൈ വിട്ട് സ്വന്തം പിതാവിന്റെ സ്വർഗീയ ഭവനത്തിൽ വേലക്കു വിളിച്ചപ്പോൾ ഒന്ന് യാത്ര പറയാൻ പോലും അവകാശം നൽകാതെ മടങ്ങിയ ഒരു പിതാവിന്റ കഥയാണിത്. റവ: ഫാ. ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട് , പരിചയപ്പെട്ടിട്ടുള്ള ഓരോ മനുഷ്യരുടെയും ഹൃദയത്തിൽ ഇതുപോലെ നൂറായിരം കഥകൾ അവശേഷിക്കുന്നു, ഒന്ന് പറയാൻ, ഒന്ന് വിതുമ്പാൻ ഒരു നൂറായിരം കുഞ്ഞുമാലാഖാമാർ, അച്ഛന്റെ പാവക്കുട്ടികൾ തങ്ങളുടെ ഓർമ്മച്ചെപ്പുകളുമായി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അതിൽ തങ്ങളുടെ ബിജിയച്ചനെ തിരയുകയാണ്.
രണ്ടായിരത്തി പന്ത്രണ്ടു അവസാനം ഞങ്ങളുടെ ഇടവകയിൽ ഒരു പുതിയ അച്ഛൻ വന്നു റവ: ഫാ. ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട് ആയിരുന്നു അത് . എൻ്റെ നാട്ടിലെ അദ്ധ്യാപക ജോലി അവസാനിപ്പിച്ച് രണ്ടായിരത്തി എട്ടിൽ ബ്രിട്ടനിലേക്ക് കുടുംബത്തോടൊപ്പം കുടിയേറിയപ്പോൾ പാലും തേനും ഒഴുകുന്ന കനാൻ ദേശമായിരുന്നു സ്വപ്നം, ഇതുപോലെ ഓരോ മലയാളിക്കും സ്വപ്ന സാഫല്യങ്ങളുടെയും സ്വപ്നനഷ്ടങ്ങളുടെയും ബാക്കി പത്രമാണ് ഇന്നുള്ള ബ്രിട്ടനിലെ പ്രവാസജീവിതം. നിരാശ ആയിരുന്നു ആദ്യം, പല പല ജോലികൾ ചെയ്തു വേഷങ്ങൾ കെട്ടി. നാട്ടിൽ ഞാൻ അതായിരുന്നു ഇതായിരുന്നു ഇമ്മിണി വല്യപുള്ളിയായിരുന്നു എന്നൊക്കെ ജന്മദിന സൽക്കാരങ്ങളിലും മലയാളികളുടെ കൂടിവരവുകളിലും വീരവാദം മുഴക്കും പക്ഷെ കുടുംബം കഴിയണമെങ്കിൽ ഏഷ്യൻ വംശജന്റെ കടയിൽ ലോഡിറക്കാനും തൂക്കാനും തുടക്കാനും പോകണം. പിന്നെ സെക്യൂരിറ്റി, കച്ചവടക്കാരൻ അങ്ങിനെ പലതും, ഒടുവിൽ മനസ്സിലായി ജീവിതം അങ്ങിനെ അങ്ങ് ഒതുങ്ങിത്തീരും എന്ന്. എഡിൻബറയിൽ മാസത്തിൽ ഒരു കുർബാന ഉണ്ട്, എല്ലാവരും വിളിക്കും, വരണം, നാട്ടിൽ ദേവാലയ ശുശ്രുഷകൻ സൺഡേ സ്കൂൾ അദ്ധ്യാപകൻ ഒക്കെ ആയിരുന്നല്ലോ പിന്നെ എന്താ കുർബാനക്ക് വന്നാൽ? ഡ്യൂട്ടി ആണ്, നൈറ്റ് ഷിഫ്റ്റ് ആയിരുന്നു എന്നൊക്കെ പറഞ്ഞു ഞാൻ ഒഴിവാകും, മടിയായിരുന്നു, അടുത്ത കുർബാന ഒഴിവാക്കാൻ കാലേക്കൂട്ടി കാരണം അന്വേഷിക്കും പേരിനു വല്ലപ്പോഴും പോകും അതുമാത്രം.
അങ്ങിനെ ഇരിക്കുമ്പോളാണ് പുതിയ വികാരിയായി ബിജിയച്ചന്റെ വരവ്
ചുരുങ്ങിയ കാലം കൊണ്ട് അച്ഛൻ എല്ലാവര്ക്കും പ്രീയപ്പെട്ടവനായി. ഞാനും പരിചയപ്പെട്ടു, മദ്ബഹയിൽ ശുശ്രുഷയ്ക്ക് കൂടി, വളരെപ്പെട്ടന്ന് അച്ഛനുമായി ഒരു ഹൃദയബന്ധം സംഭവിച്ചു. അതെ, എല്ലാവരോടും വലിയ നാട്യങ്ങളില്ലാതെ ഉച്ചത്തിൽ സംസാരിച്ചും ചിരിച്ചും പേരെടുത്തു വിളിച്ചും അവരറിയാതെതന്നെ ഹൃദയത്തിൽ തൊട്ടിരുന്ന ഒരു പുരോഹിതശ്രേഷ്ഠനായിരുന്നു ബിജിയച്ചൻ. കൂടുതൽ അടുത്തപ്പോൾ എന്നെ ശാസിക്കാനും ഉപദേശിക്കാനും അവകാശമുള്ള ഒരു ജേഷ്ഠനോ പിതാവോ ഒക്കെ ആയി മാറി അദ്ദേഹം.
ഒരിക്കൽ അച്ഛൻ എന്നോട് ചോദിച്ചു “നീ എന്തിനാണ് നിന്റെ കഴിവുകൾ എല്ലാം നശിപ്പിച്ചു ഇങ്ങനെ ജീവിക്കുന്നത്? സ്വന്തം വില തിരിച്ചറിയാത്തവനാണ് നീ, നിനക്ക് ഇനിയും കഴിയും നീ ഇവിടെ ഒരു അധ്യാപകനാകണം, പഠിക്കണം” എന്ന് ഉപദേശിച്ചു, പിന്നെ ശാസിച്ചു. ആറു വർഷത്തെ ബ്രിട്ടനിലെ ജീവിതത്തിൽ ഒരിക്കൽപോലും ഒരു പുസ്തകം വായിക്കാൻ ഞാൻ ശ്രെമിച്ചിട്ടില്ല, എന്റെ വായന നഷ്ടപ്പെട്ടിരുന്നു, പഠിപ്പിച്ചിരുന്ന അറിവുകൾ നഷ്ടപ്പെട്ടിരുന്നു എനിക്ക്. വീണ്ടും അദ്ധ്യാപകനാകാൻ ആഗ്രഹിച്ചാലും ടീച്ചിങ് കൗൺസിൽ റെജിസ്ട്രേഷൻ എന്ന വലിയ കടമ്പ, പിന്നെ ബ്രിട്ടനിലെ കൗമാരക്കാരെ പഠിപ്പിക്കുക എന്ന യാഥാർഥ്യം, അസാധ്യമായ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു അച്ഛൻ വെറുതെ എന്നെ പ്രചോദിപ്പിക്കുന്നു, ഒരർത്ഥത്തിൽ ഒരു കളിയാക്കൽ ആയി പോലും എനിക്ക് തോന്നി. ഒടുവിൽ രണ്ടായിരത്തി പതിനഞ്ചിൽ മനസില്ലാമനസ്സോടെ ഞാൻ സ്കോട്ലൻഡിലെ ഡൺഡീ സർവകലാശാലയിൽ സെക്കണ്ടറി എഡ്യൂക്കേഷനിൽ പോസ്റ്റ് ഗ്രാജുവേഷനു ചേർന്നപ്പോൾ അച്ഛന്റെ മനസ്സ് ഒരുപാടു സന്തോഷിച്ചു. അച്ഛൻ നൽകിയ ആത്മവിശ്വാസവും എന്റെ കഠിനാധ്വാനവുമാണ് ഇന്ന് എന്നെ സ്കോട്ലൻഡിലെ സെക്കണ്ടറി സർക്കാർ അധ്യാപകനായി ജോലി ചെയ്യാൻ പ്രാപ്തനാക്കിയത്.
ബിജിയച്ചൻറെ വാക്കുകളും പ്രവർത്തനങ്ങളും എന്നെ ദേവാലയത്തോടും ആരാധനയോടും വീണ്ടും അടുപ്പിച്ചിരുന്നു. ബാല്യത്തിൽ ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു സെമിനാരിയിൽ പോകണം വൈദീകനാകണം എന്നതായിരുന്നു അത്. പക്ഷെ, അവബോധമില്ലാതെ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ചെന്നുപെട്ടതും പാക്വമല്ലാത്ത പ്രായവും ആ മോഹങ്ങളെ ഭസ്മീകരിച്ചിരുന്നു. ഡൺഡീ സർവകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ അച്ഛനും അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് തിരുമേനിയും എന്റെ ഭവനത്തിൽ വന്നു, സംസാരിച്ചിരുന്നപ്പോൾ തിരുമേനി പറഞ്ഞു “ഏലിയാസിന് ബാല്യത്തിൽ അങ്ങിനെ ഒരാഗ്രഹമുണ്ടായിരുന്നെങ്കിൽ ഇനിയും പഠിക്കാമല്ലോ” ബിജിയച്ചന്റെ അഭിപ്രായം ഉടനെ വന്നു, “ഏലിയാസ് ആദ്യം സ്കോട്ലൻഡിൽ ഒരു ടീച്ചർ ആകട്ടെ തിരുമേനി ബാക്കി നമുക്ക് പിന്നെ ആലോചിക്കാം” . രണ്ടു വര്ഷങ്ങള്ക്കു ശേഷം അഭിവന്ദ്യ മാത്യൂസ് മോർ അന്തീമോസ് തിരുമേനിയുടെ അനുവാദത്തോടെ ദൈവശാസ്ത്ര പഠനം ആരംഭിച്ചപ്പോൾ എൻറെ ഉപദേഷ്ടാവായും മാർഗ്ഗനിർദേശകനായും തിരുമേനി ചുമതലപ്പെടുത്തിയത് ബഹുമാനപ്പെട്ട ബിജിയച്ചനെ ആയിരുന്നു എന്നത് യാദൃച്ഛികമായിരുന്നില്ല മറിച്ചു ദൈവ നിയോഗമായിരുന്നു. രണ്ടായിരത്തി പത്തൊൻപതു ഓഗസ്റ്റ് മാസത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുവാദത്തോടെ ഞാൻ ശെമ്മാശ്ശനായി അഭിഷിക്തനായപ്പോൾ ഏറ്റവും സന്തോഷിച്ചവരിൽ ഒരാൾ അച്ഛനായിരുന്നു.
“താൻ ശുശ്രുഷിച്ച അജഗണങ്ങളുടെ ഹൃദയത്തിൽ മായാത്ത മുദ്രകൾ അവശേഷിപ്പിച്ചാണ് ഫാദർ ബിജി ചിറത്തിലാട്ട് നിത്യതയിലേക്കു യാത്രയായത് . കോട്ടയം ജില്ലയിലെ വാകത്താനം ദേശത്തു ജനനം, ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, ബാംഗ്ലൂർ യുണൈറ്റഡ് തിയളോജിക്കൽ സെമിനാരിയിൽ നിന്ന് ബിരുദവും നേടി കാലം ചെയ്‌ത പാത്രിയർക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ ബാവായോടൊപ്പം ദമാസ്കസിൽ പഠനം നടത്തി. പഠനത്തിലും ആരാധനാശുശ്രുഷകാര്യങ്ങളിലും സമർത്ഥനായ അച്ഛനെ ബാവായുടെ താല്പര്യപ്രകാരം ജർമനിയിൽ സിറിയക് സ്‌റ്റഡീസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനും അയച്ചു.
‘പ്രാർത്ഥനയും ഉപവാസവും സുറിയാനി സഭാ പിതാവായ ബാർ എബ്രായയുടെ വീക്ഷണത്തിൽ’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. ഗൂഗിൾ ബുക്സിൽ അച്ഛന്റെ ഗവേഷണ പ്രബന്ധം ഇന്നും അനേക ദൈവശാസ്ത്ര വിദ്യാർത്ഥികൾക്ക് സഹായകരമാകുന്നു. കോട്ടയം ഭദ്രാസനത്തിന്റെ കാലം ചെയ്‌ത അഭിവന്ദ്യ ഗീവറുഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയിൽ (പെരുമ്പിള്ളിൽ തിരുമേനി) നിന്നുമാണ് പ്രീയപ്പെട്ട അച്ഛൻ തൻറെ വൈദീക കൈവയ്പ്പ് സ്വീകരിച്ചത്.
നാട്യങ്ങളില്ലാത്ത, ഭക്തിയുടെ മാസ്മരിക വാക്ധോരണികളില്ലാത്ത, അത്ഭുതരോഗശന്തികളുടെ അവകാശവാദങ്ങളില്ലാത്ത ഒരു പച്ചയായ പുരോഹിതൻ. പക്ഷെ, അച്ഛൻ ഒരു അത്ഭുതമായിരുന്നു അനേകർക്ക് സ്‌നേഹം നൽകിയ, ആശ്വാസം നൽകിയ യഥാർത്ഥ മാനസാന്തരത്തിനു തൻറെ അജഗണങ്ങളെ പ്രാപ്തരാക്കാൻ കഴിഞ്ഞ പുരോഹിത ശ്രേഷ്ഠൻ. ബ്രിട്ടനിലെ സൺഡേസ്കൂൾ കുട്ടികളായ കുഞ്ഞു മാലാഖമാരുടെ ബിജിയച്ചൻ. പോർട്സ്‌മൗത് ക്വീൻ അലക്സാണ്ട്ര ഹസോപിറ്റലിലെ ചാപ്ലിൻ ആയിരുന്ന അച്ഛൻ കോവിഡ് രോഗവ്യാപനത്തിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ള ആളായിരുന്നു, എന്നിട്ടും മരിക്കുന്നതിന് ആറുദിവസം മുമ്പ് വരെയും ഈ ലോകത്തിൽ നിന്ന് യാത്രയാകുന്ന ഓരോ മനുഷ്യരുടെയും കൂടെയിരുന്നു, അവരെ ആശ്വസിപ്പിച്ചു യാത്രയാക്കി. ഹോസ്പിറ്റലിലെ ഡോക്ടർമാരോടും നഴ്‌സ്മാരോടും മറ്റെല്ലാ ആരോഗ്യപ്രവർത്തകരോടും ഒപ്പം നിന്ന് കോവിഡ് എന്ന മഹാമാരിക്കെതിരെ പൊരുതി. പ്രവർത്തിയും പ്രാർത്ഥനയും ദൈവത്തിന്റെ പദ്ധതികളിലുള്ള അചഞ്ചലമായ വിശ്വാസവുമായിരുന്നു അച്ഛന്റെ ജീവിതം. സ്നേഹിതരും, സഹപ്രവർത്തകരും യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ അന്തീമോസ് തിരുമേനിയും അച്ഛനോട് തത്കാലത്തേക്ക് ജോലിയിൽനിന്ന് വിട്ടുനിൽക്കണം എന്ന്പറഞ്ഞപ്പോൾ വിശുദ്ധ വേദപുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് അച്ഛന്റെ മറുപടി ഇതായിരുന്നു “എനിക്ക്ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നതു ലാഭവുമാണ്” .
തന്നെനൊമ്പരപ്പെടുത്തിയവരോട്, വിമർശിച്ചിട്ടുള്ളവരോട് വൈരാഗ്യമോ വിദ്വേഷമോ ഒരുവാക്കുകൊണ്ട് പോലും പ്രകടിപ്പിക്കാത്ത, തൻറെ വിശ്വാസത്തിൽ നിന്ന് വ്യെതിചലിക്കാതെ നിലകൊണ്ട ആചാര്യശ്രേഷ്ഠയിരുന്നു റവ: ഫാ. ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട് . അച്ഛന്റെ വിയോഗം ബ്രിട്ടനിലെ മലയാളി സമൂഹത്തിനു പ്രേത്യേകിച്ചും കുട്ടികൾക്ക് ഭയങ്കരമായാ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. തൻറെ സഹധർമ്മിണിയേയും മൂന്ന് കുഞ്ഞുങ്ങളെയും താൻ സ്നേഹിച്ച സഭയെയും സൺഡേസ്കൂൾ പ്രസ്ഥാനത്തെയും വിട്ടുപിരിഞ്ഞു അച്ഛൻ മടങ്ങുമ്പോൾ അത് ദൈവ പദ്ധതി എന്ന് കരുതാൻ മാത്രം ആഗ്രഹിക്കുന്നു. പാതിവഴിയിൽ ശിക്ഷ്യനെ തനിച്ചാക്കി ഗുരു മടങ്ങുമ്പോൾ അങ്ങേക്ക് നൽകിയ വാക്കുകൾ പാലിക്കുമെന്ന് ഉറപ്പുനല്കിക്കൊണ്ടു അങ്ങയുടെ ആത്മാവിന് മുൻപിൽ വിനീതനായി ഞാൻ. അങ്ങേക്ക് പ്രണാമം.
ഡീക്കൻ ഏലിയാസ് വര്‍ഗീസ്, സ്കോട്ലൻഡ്